രാജന്‍..പി ദേവ്‌ അന്തരിച്ചു


കൊച്ചി: വ്യത്യസ്‌തമായ അഭിനയശൈലികൊണ്ട്‌ ജനപ്രീതി നേടിയ നടന്‍ രാജന്‍.പി ദേവ്‌(58) അന്തരിച്ചു. ബുധനാഴ്‌ച പുലര്‍ച്ചെ കൊച്ചിയിലെ സ്വകാര്യ ആസ്‌പത്രിയിലായിരുന്നു അന്ത്യം. കരള്‍ സംബന്ധമായ രോഗത്തെ തുടര്‍ന്ന്‌ കുറച്ചുകാലമായി ചികിത്സയിലായിരുന്നു. ശാന്തമ്മയാണ്‌ ഭാര്യ. മക്കള്‍: ആഷമ്മ, ജിബിള്‍ രാജ്‌. മൃതദേഹം ഉച്ചയ്‌ക്ക്‌ ശേഷം രണ്ട്‌ മണിമുതല്‍ നാല്‌ മണിവരെ എറണാകുളം ടൗണ്‍ഹാളില്‍ പ്രദര്‍ശനത്തിന്‌ വെയ്‌ക്കും. സംസ്‌കാരം നാളെ ഉച്ചയ്‌ക്ക്‌ ശേഷം അങ്കമാലി കറുകുറ്റിയില്‍ നടക്കും.
എന്‍.എന്‍. പിള്ളയുടേയും എസ്‌.എല്‍.പുരത്തിന്റെയും നാടകങ്ങളിലൂടെ അഭിനയരംഗത്ത്‌ തിളങ്ങിയ രാജന്‍.പി 'ഇന്ദ്രജാലം' എന്ന സിനിമയിലെ കാര്‍ലോസ്‌ എന്ന വില്ലന്‍ കഥാപാത്രത്തിലൂടെയാണ്‌ സിനിമയില്‍ ശ്രദ്ധിക്കപ്പെടുന്നത്‌. 1983 ല്‍ ഫാസിലിന്റെ എന്റെ 'മാമാട്ടിക്കുട്ടിയമ്മയാണ്‌' ചേര്‍ത്തല സ്വദേശിയായ രാജന്‍.പി യുടെ ആദ്യ സിനിമ.
വില്ലന്‍ വേഷങ്ങള്‍ക്കൊപ്പം ഹാസ്യവേഷങ്ങളിലും ഒരു പോലെ തിളങ്ങി. രണ്ട്‌ തവണ മികച്ച നാടക നടനുള്ള സംസ്ഥാന അവാര്‍ഡ്‌ ലഭിച്ചിട്ടുണ്ട്‌. കാട്ടുകുതിര എന്ന നാടകത്തിലെ കൊച്ചുവാവ എന്ന കഥാപാത്രമാണ്‌ അദ്ദേഹത്തിന്‌ ജനമനസ്സുകളില്‍ ഇടം നല്‍കിയത്‌..
മലയാളത്തിന്‌ പുറമേ തമിഴ്‌, തെലുങ്ക്‌, കന്നഡ ഭാഷകളില്‍ അഭിനയിച്ചു. 150 ലേറെ സിനിമകളില്‍ വേഷമിട്ട രാജന്‍.പി അവസാനമായി അഭിനയിച്ചത്‌ 'പട്ടണത്തില്‍ ഭൂതം' എന്ന സിനിമയിലായിരുന്നു. റിലീസ്‌ ചെയ്യാനിരിക്കുന്ന 'റിങ്‌ടോണ്‍' എന്ന സിനിമയിലും ശ്രദ്ധേയ വേഷം ചെയ്‌തിരുന്നു 'അച്ചാമ്മക്കുട്ടിയുടെ അച്ഛന്‍',മണിയറക്കള്ളന്‍(പുറത്തിറങ്ങിയില്ല) 'അച്ഛന്റെ കൊച്ചുമോള്‍ക്ക്‌' എന്നീ മൂന്നു സിനിമകളും അദ്ദേഹം സംവിധാനം ചെയ്‌തിട്ടുണ്ട്‌.
വില്ലന്‍ വേഷങ്ങള്‍ക്കൊപ്പം ഹാസ്യപ്രധാനമായ വേഷങ്ങളിലും തിളങ്ങിയ രാജന്‍.പി ദേവിന്‌ ജൂബിലി തിയേറ്റേഴ്‌സ്‌ എന്ന പേരില്‍ നാടകട്രൂപ്പുണ്ട്

Comments

Popular posts from this blog

അന്നൊരു സന്ധ്യയിൽ

വൈകി വന്ന മാവേലി

ഓര്‍മയിലെ ദുഃഖമഴ